Sports
ധർമശാല: ഇന്ത്യ - അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പരയിലെ ആദ്യമത്സരം മഴമൂലം വൈകുന്നു. 25 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. നിലവിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പിച്ചിൽ ഷീറ്റിട്ടിരിക്കുകയാണ്.
അഫ്ഗാനെതിരേ അടുത്തുനടന്ന ഏക ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സ് ജയം നേടിയിരുന്നു. ഏകദിന പരമ്പരകൂടി നേടി 2027 ലോകകപ്പിനായുള്ള വരവറിയിക്കുകയാണ് ആതിഥേയരുടെ ലക്ഷ്യം. പരിക്കേറ്റതിനാൽ സൂപ്പർ താരം വിരാട് കോഹ്ലി കളിക്കുന്നില്ല.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഒട്ടേറെ റിക്കാർഡുകളാണ് ഇന്ത്യൻ താരങ്ങളെ കാത്തിരിക്കുന്നത്. നായകൻ ശുഭ്മാൻ ഗില്ലിന് ഏകദിനത്തിൽ 3,000 റൺസ് തികയ്ക്കാൻ 47 റൺസുകൂടി മതി. ആറുവിക്കറ്റുകൂടി നേടിയാൽ സ്പിന്നർ കുൽദീപ് യാദവ് 200 വിക്കറ്റിലെത്തും.
ടീം അഫ്ഗാനിസ്ഥാൻ: ഇബ്രാഹിം സദ്രാൻ, റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), സെദിഖുള്ള അടൽ, റഹ്മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), അസ്മത്തുള്ള ഒമർസായ്, മുഹമ്മദ് നബി, റാഷിദ് ഖാൻ, മുഹമ്മദ് സലിം സഫി, എ.എം ഗസൻഫർ, സിയാ ഉർ റഹ്മാൻ ഷരീഫി.
ഇന്ത്യ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷ് ദുബെ, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
International
കാബൂൾ: യുഗങ്ങളായി പോരാളികളും കവികളും വ്യാപാരികളും ഒരുപോലെ സഞ്ചരിച്ച സിൽക്ക് റൂട്ടിന്റെ ഹൃദയഭൂമിയാണ് അഫ്ഗാനിസ്ഥാൻ. പേർഷ്യൻ കവിതയുടെ സൗരഭ്യവും ഗ്രീക്ക് സംസ്കൃതിയുടെ പ്രതാപവും മുഗൾ വാസ്തുവിദ്യയുടെ കൗതുകവും ഒന്നിച്ചുറങ്ങുന്ന മണ്ണ്. കാബൂളിന്റെ തെരുവുകളിൽ ഒരുകാലത്തു കവിതകൾ മുഴങ്ങിയിരുന്നു. സർവകലാശാലകളിൽ സ്ത്രീകൾ പുസ്തകങ്ങളുമായി നടന്നിരുന്നു. ബസാറുകളിൽ ജീവിതം തിളച്ചുമറിഞ്ഞിരുന്നു. ചരിത്രം എത്രമേൽ ക്രൂരമായി തിരിയുമെന്ന് ആരും അന്നു കരുതിയിരുന്നില്ല.
2021ൽ താലിബാൻ വീണ്ടും അധികാരം പിടിച്ചെടുത്തതോടെ ആ നാടിന്റെ ചരിത്രം രണ്ടായി പിളർന്നു.
അവകാശമില്ലാത്തവർ
സ്കൂളുകൾ അടച്ചു, സർക്കാർ സംവിധാനങ്ങൾ തകർന്നു, അന്താരാഷ്ട്ര സഹായങ്ങൾ നിലച്ചു, ഒരു രാജ്യം മുഴുവൻ ഭയത്തിന്റെ നിഴലിലേക്കു വലിഞ്ഞുചുരുങ്ങി. ആ അരക്ഷിതാവസ്ഥയിൽ ഏറ്റവും കൂടുതൽ ഞെരിഞ്ഞമർന്നത് അഫ്ഗാൻ സ്ത്രീകളാണ്. പഠിക്കാനും പ്രവർത്തിക്കാനും പുറത്തിറങ്ങാനും ശബ്ദിക്കാനും അവകാശമില്ലാത്തവരായി അവർ മാറി. നൂറ്റാണ്ടുകളുടെ സംസ്കാരം പേറുന്ന ആ മണ്ണിൽ, ഇന്ന് സ്ത്രീകൾ നിയമങ്ങളുടെ കൂട്ടിലടക്കപ്പെട്ട തടവുകാരാണ്. അവരുടെ ജീവിതം എന്തായി മാറിക്കൊണ്ടിരിക്കുന്നു എന്നത് ലോകം ഇനിയും പൂർണമായി തിരിച്ചറിഞ്ഞിട്ടില്ല.
താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിതം കർശന നിയന്ത്രണങ്ങളുടെയും അവകാശനിഷേധങ്ങളുടെയും ചുരുളിൽ പെട്ടിരിക്കുകയാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖല. ആറാം ക്ലാസിനു മുകളിലേക്ക് പെൺകുട്ടികൾക്കു പഠിക്കാൻ വിലക്കേർപ്പെടുത്തിയതോടെ, ആയിരക്കണക്കിനു വിദ്യാർഥിനികളുടെ പഠനയാത്ര അപ്രതീക്ഷിതമായി അവസാനിച്ചു, അതോടൊപ്പം സർവകലാശാലകളുടെ വാതിലുകളും അവരുടെ മുന്നിൽ അടഞ്ഞു, ഉയർന്ന വിദ്യാഭ്യാസം എന്ന സ്വപ്നം അനിശ്ചിതത്വത്തിലേക്കു തള്ളപ്പെട്ടു. ഒരു കാലത്തു പുസ്തകങ്ങളുമായി വിദ്യാലയങ്ങളിലേക്കു പോയിരുന്ന പെൺകുട്ടികൾ ഇന്നു വീടുകളുടെ ചുറ്റളവിൽ ഒതുങ്ങുകയാണ്.
തൊഴിലിനും വിലക്ക്
വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ മേഖലയും സ്ത്രീകൾക്ക് നിയന്ത്രണം ഏർപെടുത്തിയിരിക്കുക യാണ്. ഡോക്ടർമാരും അധ്യാപകരും പൊതുഉദ്യോഗസ്ഥരുമായിരുന്ന നിരവധി സ്ത്രീകൾ ഒരൊറ്റ ഉത്തരവിലൂടെ ജോലിയിൽനിന്നു നീക്കം ചെയ്യപ്പെട്ടു. വർഷങ്ങളായുള്ള പരിശ്രമത്തിലൂടെ നേടിയ സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം ഒരു നിമിഷം കൊണ്ടവർക്കു നഷ്ടമായി.
പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യത്തിനും കർശന നിയന്ത്രണങ്ങളുണ്ട്. വീട്ടിൽനിന്നു പുറത്തേക്കു പോകാൻ ഒരു പുരുഷ രക്ഷകർത്താവിന്റെ സാന്നിധ്യം നിർബന്ധമാണ്. ഈ “മഹ്റം” വ്യവസ്ഥ സ്ത്രീയുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെ പൂർണമായും നിയന്ത്രിക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. അച്ഛനോ ഭർത്താവോ സഹോദരനോ ഇല്ലാത്ത സ്ത്രീകൾക്കു സ്വതന്ത്രമായി സഞ്ചരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണിപ്പോൾ നിലനിൽക്കുന്നത്.
ചിരിക്കുന്നതു ശ്രദ്ധിച്ചുവേണം
അതോടൊപ്പം, വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ മുഖംമൂടൽ നിർബന്ധമാക്കുകയും ശബ്ദം ഉയർത്തുന്നത് മുതൽ തുറന്നു ചിരിക്കുന്നതു വരെ നിയന്ത്രിക്കുകയും ചെയ്യുന്നു. ടെലിവിഷൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ സ്ത്രീകളുടെ മുഖം പ്രദർശിപ്പിക്കുന്നതും പാർക്കുകളിൽ നടക്കുന്നതും ജിംനേഷ്യങ്ങൾ ഉപയോഗിക്കുന്നതും സ്ത്രീകൾക്കു വിലക്കപ്പെട്ടിരിക്കുകയാണ്.
നീതിനിഷേധം
നീതിന്യായ സംവിധാനത്തിലും സ്ത്രീകൾക്കു ഗൗരവമായ പരിമിതികളാണ് നേരിടേണ്ടിവരുന്നത്. കോടതിയിൽ സ്ത്രീകളുടെ സാക്ഷ്യത്തിന് വിശ്വാസ്യത നിഷേധിക്കപ്പെട്ടിരിക്കിക്കുകയാണ്. കുടുംബഹിംസയോ പീഡനങ്ങളോ നേരിട്ടാലും, നിയമപരമായ സംരക്ഷണം ലഭ്യമാകുന്നത് വളരെ അപൂർവമാണെന്നു മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. വിവാഹബന്ധം അവസാനിപ്പിക്കുന്നതിൽ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അവകാശവും സ്ത്രീകൾക്ക് ഇല്ലാതായി.
അതേസമയം, അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ചിരുന്ന സ്ത്രീകൾക്കും നിയന്ത്രണങ്ങൾ ബാധകമായി. ഐക്യരാഷ്ട്ര സഭയുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന നിരവധി സ്ത്രീകൾ സേവനത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. ഇതോടെ, രാജ്യത്തിനകത്തെ മനുഷ്യാവകാശ പ്രതിസന്ധിയെ നേരിടാനുള്ള അന്താരാഷ്ട്ര ഇടപെടലുകൾക്കും തിരിച്ചടി നേരിടുന്ന സാഹചര്യമാണ്.
ഒളിച്ചു പഠിക്കുന്നവർ
നിയന്ത്രണങ്ങൾ കടുത്തതോടെ അഫ്ഗാനിസ്ഥാനിലെ ചില സ്ത്രീകൾ വീടുകളിൽ രഹസ്യമായി പഠനം തുടരുന്നുണ്ട്. കണ്ടെത്തപ്പെട്ടാൽ ശിക്ഷ ഉറപ്പാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ, അവർ ചെറിയ കൂട്ടങ്ങളായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. എന്നാൽ, ഭൂരിഭാഗം പേർക്കും അതു സാധ്യമായിരുന്നില്ല. 2021 മുതൽ ലക്ഷക്കണക്കിന് അഫ്ഗാൻ സ്ത്രീകൾ അയൽരാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും പലായനം ചെയ്തു.
തൊഴിലും വിദ്യാഭ്യാസവും നഷ്ടപ്പെട്ട്, ഭാവിയില്ലാത്ത ജീവിതത്തിൽ കുടുങ്ങിപ്പോയ നിരവധി സ്ത്രീകളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായതായി ആരോഗ്യ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു. UN ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം, താലിബാൻ ഭരണം തുടങ്ങിയതിനുശേഷം അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് ഗണ്യമായി വർധിച്ചു.
സ്ത്രീകളെ തൊഴിലിടങ്ങളിൽ നിന്ന് പുറത്താക്കിയതിന്റെ ആഘാതം വ്യക്തിജീവിതത്തിൽ മാത്രം ഒതുങ്ങിനിന്നില്ല, അത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ മൊത്തത്തിൽ തകർത്തു. വർഷങ്ങളായി കുടുംബം പോറ്റിയിരുന്ന സ്ത്രീകൾ പെട്ടെന്നു വരുമാനം നഷ്ടപ്പെട്ടതോടെ നിരവധി കുടുംബങ്ങൾ പട്ടിണിയിലേക്കു നീങ്ങി. ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം നഷ്ടപ്പെട്ടതുമൂലം അഫ്ഗാനിസ്ഥാന്റെ GDP യിൽ അഞ്ച് ശതമാനത്തോളം ഇടിവ് സംഭവിച്ചതായി വിലയിരുത്തപ്പെടുന്നു.
ആശുപത്രികളിൽനിന്നു വനിതാ ഡോക്ടർമാർ പോയതോടെ രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടു. സ്കൂളുകളിൽനിന്ന് അധ്യാപകർ പോയതോടെ അടുത്ത തലമുറ അക്ഷരമറിയാത്തവരായി വളരുന്നു. വഴിയോരങ്ങളിൽ ഭിക്ഷ യാചിക്കുന്ന സ്ത്രീകളുടെ എണ്ണം ദിനംപ്രതി കൂടുന്നതായി കാബൂളിൽനിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബാലവിവാഹം പെരുകി
സാമ്പത്തിക തകർച്ച മറ്റൊരു പ്രതിസന്ധി കൂടി വഴിയൊരുക്കി ബാലവിവാഹം. വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങൾ അതിജീവനത്തിനായി പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്ന സാഹചര്യം വ്യാപകമായി. പതിമൂന്നും പതിനാലും വയസുള്ള പെൺകുട്ടികൾ പ്രായമേറിയ പുരുഷന്മാർക്ക് വിവാഹം ചെയ്തു കൊടുക്കപ്പെടുന്നു, ചിലപ്പോൾ വധുവിനു നൽകുന്ന വില കുടുംബത്തിന്റെ ഏക വരുമാനമാകുന്നു. യുനിസെഫിന്റെ കണക്കുകൾ പ്രകാരം, താലിബാൻ ഭരണം തുടങ്ങിയതിനുശേഷം അഫ്ഗാനിസ്ഥാനിൽ ബാലവിവാഹ നിരക്ക് ഗണ്യമായി ഉയർന്നിട്ടുണ്ട്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടിക്കു വീട്ടിലിരിക്കുന്നതിനേക്കാൾ നല്ലത് വിവാഹമാണ് എന്ന ചിന്ത രക്ഷിതാക്കൾക്കിടയിൽ വേരോടുന്നു.
ഒന്നിനും മാറ്റമില്ല
അഫ്ഗാൻ സ്ത്രീകളുടെ അവസ്ഥ കണ്ടു നടുങ്ങി നിൽക്കുകയാണ് ലോകം. പലേടത്തും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. യുഎൻ പ്രമേയങ്ങൾ പാസായി. മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. രാഷ്ട്രനേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. എന്നിരുന്നാലും കാബൂളിലെ തെരുവുകളിൽ ഒന്നും മാറിയില്ല. 2022ൽ അഫ്ഗാൻ സ്ത്രീകൾതന്നെ തെരുവിലിറങ്ങി പ്രതിഷേധിച്ചു, അവരെ താലിബാൻ തടവിലാക്കി, മർദിച്ചു, നിശബ്ദമാക്കി. നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായി ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വ്യക്തിത്വങ്ങൾ ശക്തമായ പ്രതികരണങ്ങൾ നടത്തി. എന്നിട്ടും താലിബാൻ ഭരണകൂടം ഒരു നിയമം പോലും പിൻവലിക്കാൻ തയാറായിട്ടില്ല.
1996 മുതൽ 2001 വരെ അഫ്ഗാനിസ്ഥാൻ ഒരിക്കൽ താലിബാൻ ഭരണം അനുഭവിച്ചിട്ടുണ്ട്. അന്നും സ്ത്രീകൾ സമാന നിയന്ത്രണങ്ങൾക്കു വിധേയരായിരുന്നു. എന്നാൽ, 2001ൽ അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ ഇടപെട്ടതോടെ ആ ഭരണം അവസാനിച്ചു, പതുക്കെ സ്ത്രീകൾ വീണ്ടും സ്കൂളുകളിലേക്കും തൊഴിലിടങ്ങളിലേക്കും മടങ്ങി. ഇരുപതു വർഷംകൊണ്ട് അഫ്ഗാൻ സ്ത്രീകൾ ഏറെ മുന്നോട്ടു പോയി.
പാർലമെന്റിൽ വനിതാ പ്രതിനിധികളുണ്ടായി, സർവകലാശാലകളിൽ പെൺകുട്ടികൾ നിറഞ്ഞു, മാധ്യമരംഗത്തും നിയമമേഖലയിലും വൈദ്യശാസ്ത്രരംഗത്തും സ്ത്രീകൾ സജീവമായി. ആ ഇരുപതു വർഷത്തെ പുരോഗതി 2021ൽ സ്വിച്ച് ഇട്ടതുപോലെ നിന്നു എന്നതാണ് ചരിത്രം. താലിബാനെതിരായ പോരാട്ടം അവസാനിപ്പിച്ച് യുഎസ് സേന പിൻമാറിയതോടെ സ്ത്രീകളുടെ ജീവിതം വീണ്ടും നരകത്തിലേക്കു നടന്നു. അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചതിനെ വിസ്മയം എന്നു വിശേഷിപ്പിച്ചവർ ഈ സ്ത്രീകളുടെ നരകയാതനകൾ കണ്ടില്ലെന്നു നടിക്കുന്നു.
International
അങ്കാറ: അഫ്ഗാനിസ്ഥാനിൽ ഡ്രോൺ ആക്രമണം തുടരുന്നതിൽ വെളിപ്പെടുത്തലുമായി പാകിസ്ഥാൻ. ഒരു വിദേശ രാജ്യവുമായുള്ള രഹസ്യ കരാറിന്റെ അടിസ്ഥാനത്തിലാണ് ഡ്രോൺ ആക്രമണം തുടരുന്നതെന്ന് വെളിപ്പെടുത്തൽ നടത്തിയത്. തുർക്കിയിൽ അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ വെടിനിർത്തൽ ചർച്ചയിലാണ് വെളിപ്പെടുത്തൽ.
അഫ്ഗാനിസ്ഥാനുള്ളിൽ ഡ്രോൺ ആക്രമണങ്ങൾ തടയുന്നതിൽ പാകിസ്ഥാൻ പ്രതിനിധി സംഘം നിസഹായത പ്രകടിപ്പിച്ചു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഇസ്താംബുളിൽ നടന്നുവന്ന ഉന്നതതല ചർച്ചകൾ പരാജയപ്പെട്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
പാക്കിസ്ഥാനെതിരെയോ സൗദി അറേബ്യയ്ക്കെതിരെയോ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമാണെന്നു കണക്കാക്കി സംയുക്ത പ്രതിരോധം തീർക്കാൻ വ്യവസ്ഥ ചെയ്യുന്ന കരാർ ഇരു രാജ്യങ്ങളും സെപ്റ്റംബർ 17ന് ഒപ്പുവച്ചിരുന്നു.
സമീപ മാസങ്ങളിൽ യുഎസുമായും തന്ത്രപരമായ സഖ്യം പാക്കിസ്ഥാൻ ശക്തിപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമത്താവളത്തിന്റെ അധികാരം തിരിച്ചു പിടിക്കാൻ ആലോചിക്കുന്നതായി സെപ്റ്റംബറിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ താവളം താലിബാന് വിട്ടുകൊടുത്തശേഷമാണ് യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽനിന്ന് 2021ൽ പിൻവാങ്ങിയത്.
International
കാബൂൾ: ബെഹ്രാംപുർ ജില്ലയിലെ അതിർത്തി മേഖലയിൽ താലിബാൻ നടത്തിയ മിന്നൽ ആക്രമണത്തിൽ 58 പാക് സൈനികര് കൊല്ലപ്പെട്ടു. 30ലേറെ സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കാബൂളിലെ സ്ഫോടനങ്ങള്ക്ക് പിന്നില് പാക്കിസ്ഥാനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഒരു ആക്രമണത്തിനും ഉത്തരംകിട്ടാതെ പോകില്ലെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ഏറ്റുമുട്ടലിൽ 20 അഫ്ഗാൻ സൈനികരും കൊല്ലപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാന് ഞങ്ങളുടെ കര, വ്യോമ അതിർത്തികൾ സംരക്ഷിക്കാനുള്ള അവകാശമുണ്ട്. അതിനാൽ ഒരു ആക്രമണത്തിനും മറുപടി നൽകാതിരിക്കില്ല.
പാക്കിസ്ഥാൻ അവരുടെ രാജ്യത്ത് ഒളിച്ചിരിക്കുന്ന ഐഎസ് അംഗങ്ങളെ പുറത്താക്കുകയോ ഇസ്ളാമിക് എമിറേറ്റിന് കൈമാറുകയോ ചെയ്യണം. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ ലോകത്തെ പലരാജ്യങ്ങൾക്കും ഐഎസ് ഒരു ഭീഷണിയാണെന്ന് സബീഹുള്ള മുജാഹിദ് പറഞ്ഞു.
അതേസമയം അതിർത്തിയിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. പാക്കിസ്ഥാന്റെ പോസ്റ്റുകളിൽ ആക്രമണം നടത്തിയെന്നും 25 പോസ്റ്റുകൾ പിടിച്ചെടുത്തെന്നും അഫ്ഗാൻ അധികൃതർ വ്യക്തമാക്കി.
International
കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ അഞ്ഞൂറിലേറെ പേർ മരിച്ചതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാന്റെ കിഴക്കൻ പ്രവിശ്യകളായ കുനാറിലും നൻഗർഹാറിലുമാണ് തിങ്കളാഴ്ച അർധരാത്രിയോടെ റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂകന്പം അനുഭവപ്പെട്ടത്.
ഭൂകന്പത്തിൽ അഞ്ഞൂറിലധികം പേർ മരിച്ചതായും ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായും പ്രദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഭൂകന്പത്തിൽ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം കൂടുതലാണ് ആരോഗ്യമന്ത്രാലയ വക്താവ് ഷറഫത്ത് സമാൻ പറഞ്ഞു. പ്രദേശത്തേക്ക് എത്തിച്ചേരാൻ പ്രയാസമുണ്ടെന്നും രക്ഷാപ്രവർത്തകർ ഇപ്പോഴും സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റ നൂറുകണക്കിന് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രവിശ്യാ ഇൻഫർമേഷൻ മേധാവി നജീബുള്ള ഹനീഫ് പറഞ്ഞു. നംഗർഹാർ, കുനാർ പ്രവിശ്യകളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
2023 ഒക്ടോബറിൽ പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകന്പത്തിൽ ഏകദേശം 2,400 പേർക്കാണ് ജീവൻ നഷ്ടമായത്.